Wednesday, 30 November 2011

ഒരു ക്രിസ്തുമസ് രാത്രിയില്‍

ഞ്ഞണിഞ്ഞ ഒരു ഡിസംബര്‍ മാസം.ആളൊഴിഞ്ഞ വീടിന്‍റെ പിന്‍ഭാഗത്തുള്ള ഒരു വിറകുപുരയില്‍ എവിടെ നിന്നോ വന്ന രണ്ടു  തെണ്ടിപ്പട്ടികളും അവയുടെ പറക്കമുറ്റാത്ത ഏതാനും കുഞ്ഞുങ്ങളും കൂടി പാര്‍ത്തിരുന്നു.അതിനടുത്തായിട്ടാണ് ആ ഭാഗത്ത്‌ താമസിക്കുന്ന വീട്ടുകാര്‍  മാലിന്യങ്ങള്‍ നിക്ഷേപിചിച്ചിരുന്നത്.മഞ്ഞു കാലമായതിനാല്‍ ആ പട്ടികൂട്ടം അധികം പുറത്തിറങ്ങാറില്ല.പെണ്‍പട്ടി തന്‍റെ കുഞ്ഞുങ്ങളെ മാറിലടുക്കി കിടത്തും.കുഞ്ഞുങ്ങള്‍ അമ്മയുടെ മാറിലെ ചൂടുപറ്റി കിടന്നുറങ്ങും.സദാസമയവും അങ്ങിനെത്തന്നെ.വിശക്കുമ്പോള്‍ ആണ്‍പട്ടി മാലിന്യകൂമ്പാരത്തില്‍ ചെന്ന് അവിടം ഇളക്കിമറിച്ച് കിട്ടുന്ന ഭക്ഷണം കഴിച്ച് ഭാക്കിവരുന്നത് വായില്‍ കടിച്ചുകൊണ്ടുവന്ന് പെണ്‍പട്ടിക്ക് കൊടുക്കും.ഞൊണ്ടി ഞൊണ്ടിയാണ് ആണ്‍പട്ടിയുടെ നടപ്പ്.ഏതോ വികൃതി പയ്യന്‍ ആണ്‍പട്ടിയുടെ കാല് എറിഞോടിച്ചിട്ടുണ്ട്.ഏതായാലും ഭക്ഷണം പെണ്‍പട്ടിക്ക് എത്തിച്ചുകൊടുക്കാന്‍ മറക്കില്ല.കാരണം മക്കളെ പാലൂട്ടണ്ടതല്ലേ.

അന്നും പതിവുപോലെ വര്‍ഷംതോറുമുള്ള ക്രിസ്ത്മസ് രാത്രിയും വന്നെത്തി.ഈശോയുടെ ജന്മദിനം.ദൈവം തന്ന പുണ്യസമ്മാനം.

നാടാകെ നക്ഷ്ത്രങ്ങളും അലങ്കാരങ്ങളും വെളിച്ചവും ആണ്‍പട്ടി ആ ദിവസം ഉറങ്ങാതെ കറങ്ങി നടന്നു.സമയം അര്‍ദ്ധരാത്രിയായി.തിരിച്ചു വാസസ്ഥലത്തെക്ക് നടന്ന് ഒടുവില്‍ മാലിന്യ കൂമ്പാരത്തിന്നടുത്തെത്തി.പെട്ടന്ന് ആരോ ഒരു പൊതികെട്ട് മാലിന്യകൂമ്പാരത്തിലേക്ക് വലിഛെറിഞ്ഞിട്ട് വേഗം നടന്നുപോകുന്നത് കണ്ടു.നായ് ഓടിചെന്ന് കോളടിച്ച സന്തോഷത്തോടെ പൊതിക്കെട്ട് മണപ്പിച്ചുനോക്കി.അത്ഭുതം!ചുരുട്ടിപ്പിടിച്ച കൈകളുമായി ഒരു മനുഷ്യകുഞ്ഞിന്‍റെ കരച്ചില്‍.പാതി തുറന്ന കണ്ണുകളുമായി കുഞ്ഞിളംകാലുകള്‍ ചലിപ്പിച്ച്‌ തണുപ്പില്‍ കുഞ്ഞു വിറകൊള്ളുന്നു.

നായ് ചിന്തിച്ചു.'ആരാണ് ഈ പിഞ്ചുകുഞ്ഞിനെ ഈ ഇരുളില്‍ ഈ കൊടും തണുപ്പില്‍  ഈ മാലിന്യകൂമ്പാരത്തിലേക്ക് വലിച്ചെറിഞ്ഞത്?ഈ കുഞ്ഞിനെ കൊണ്ടിട്ടുപോയ ആള്‍ എവിടെ?'ചുറ്റും നോക്കി.ആരെയും കാണുന്നില്ല.നായയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.അവന്‍ ഓടിഛെന്ന് കൂട്ടുകാരിയെ ഉറക്കത്തില്‍ നിന്നും വിളിച്ചുണര്‍ത്തി പൊതിക്കെട്ടു കിടക്കുന്ന സ്ഥലത്തേക്ക് കൂട്ടികൊണ്ടുവന്നു.പൊതിയിലെ കുഞ്ഞിനെ കണ്ടു പെണ്‍പട്ടിയുടെയും കണ്ണുകള്‍ നിറഞ്ഞു.ഇരുവരും ചേര്‍ന്ന് പൊതികെട്ടിന്‍റെ ഇരുവശങ്ങളിലുമായി കുഞ്ഞിന് പ്രയാസം വരാത്ത രീതിയില്‍ കടിച്ച്‌പിടിച്ച് കൊണ്ട് സാവധാനം നടന്നു.വഴിയിലെങ്ങും ആരെയും കാണാനില്ല.അങ്ങിനെ നടന്ന്‌ അവര്‍ താവളമടിച്ചിരുന്ന വീടിന്‍റെ സമീപത്ത് ഉള്ളൊരു വീട്ടില്‍ പൊതികെട്ടുമായി ചെന്ന് കാലുകൊണ്ട് മുട്ടി ഒരു ശബ്ദമുണ്ടാക്കി.അവിടെനിന്നും ഒരു പ്രതികരണവുമില്ലാതായപ്പോള്‍ അതിനടുത്തുള്ള വീടിന്‍റെ വാതില്‍ക്കല്‍ മുട്ടി.അവിടെയും തഥൈവ.തുടര്‍ന്ന് ആ പരിസരത്തുള്ള എല്ലാ വീടിന്‍റെയും വാതില്ക്കല്‍ മുട്ടിനോക്കിയെങ്കിലും ഒറ്റ വീട്ടില്‍ നിന്നും ഒരു മറുപടി ശബ്ദവും കേട്ടില്ല.നക്ഷത്രങ്ങള്‍ മനോഹരമായ വെളിച്ചം നല്‍കികൊണ്ട് ഈശോയുടെ വരവ് വിളിച്ചറിയിച്ചു വീടുകളില്‍ തൂങ്ങികിടപ്പുണ്ട്.

പട്ടികള്‍ കടിച്ചുപിടിച്ച പൊതിയുമായി വീണ്ടും മടങ്ങിവന്ന് തങ്ങളുടെ വാസസ്ഥലത്തിനു സമീപം ആദ്യം മുട്ടിയ വീടിന്‍റെ വാതില്‍ക്കല്‍ തന്നെ വാതിലില്‍ മുട്ടി വീണ്ടും ശബ്ദമുണ്ടാക്കി.ആ വീട്ടിലെ താമസക്കാരായ ദമ്പതികള്‍ തൊട്ടടുത്തുള്ള ദേവാലയത്തിലെ പാതിരാ കുര്‍ബാനയില്‍ പങ്കെടുത്ത് തിരിഛെത്തിയിട്ടുണ്ടായിരുന്നു.ശബ്ദം കേട്ട് വാതില്‍ തുറന്നു നോക്കിയപ്പോള്‍ ഒരു പൊതിക്കെട്ട് വാതില്‍ക്കല്‍ വെച്ചിട്ട് രണ്ടു പട്ടികള്‍ ഓടിപോകുന്നതുകണ്ടു.

അവര്‍ ആ പൊതിക്കെട്ട് സൂക്ഷിച്ചുനോക്കി അന്തിച്ചുനിന്നു.അത് അനങ്ങുന്നുണ്ടായിരുന്നു.അത്ഭുതം!കുഞ്ഞിളം കൈകള്‍ ചുരുട്ടിപ്പിടിച്ച് കുഞ്ഞിളം കാലുകള്‍ ചലിപ്പിച്ച്‌ പാതിതുറന്ന കണ്ണുകളുമായി മാലാഖപോലൊരു മനുഷ്യശിശു.തണുപ്പുകൊണ്ട് അതിന്‍റെ ചുണ്ടുകള്‍ വിറകൊള്ളുന്നുണ്ട്.കരയാന്‍ പോലും ശക്തിയില്ലാതെ അത് ഞെരുങ്ങുന്നുണ്ടായിരുന്നു.

മക്കളില്ലാത്ത ആ സ്ത്രീയുടെ ഹൃദയം ശക്തിയായി തുടിച്ചു.ഏതു ഹൃദയ ശൂന്യനാണ് ഈ പിഞ്ജോമനയെ ചവറ്റുകൊട്ടയില്‍ വലിഛെറിഞ്ഞുകളഞ്ഞത്.അടുത്ത ദിവ്യബലിക്കായുള്ള അറിയുപ്പുമായ് പള്ളിയില്‍ നിന്നും മണിനാദം മുഴങ്ങുന്നുണ്ടായിരുന്നു.ദമ്പതികള്‍ ആ പൊതികെട്ടുമായി നേരെ പള്ളിയിലേക്ക് ഓടി.അവിടെപള്ളിമുറ്റത്ത്‌ ഉണ്ണിയേശുവിനെ അലങ്കരിച്ച പുല്‍കൂട്ടില്‍ പൊതികെട്ട് വെച്ച് വണങ്ങി.മക്കളില്ലാത്ത തനിക്ക് നിധിപോലെ കിട്ടിയ മാലാഖപോലൊരു കുഞ്ഞിനെ ഉണ്ണിയേശുവിന്‍റെ കാല്‍ക്കല്‍ സമര്‍പ്പിച്ച് തൊട്ടുമുത്തി വണങ്ങി.ഉടനെ അവര്‍ ഉടുത്തിരുന്ന സാരിയില്‍ കിടത്തി പുതപ്പിച്ചു മാറോടണച്ചുകൊണ്ട് ആ രാത്രിയില്‍ തന്നെ തന്‍റെ വാല്‍സല്യനിധിയെ അടുത്തുള്ള ആശുപത്രിയിലെത്തിച്ചു.ആശുപത്രി അധികൃതര്‍ വേണ്ട ശുശ്രൂഷകള്‍ ഉടനടി നല്‍കി കുട്ടിയെ രക്ഷിച്ചു.

നേരം വെളുത്തു.കുട്ടികളേയും കൊണ്ട് ദമ്പതികള്‍ വീട്ടില്‍ തിരിച്ചെത്തി ഉടനെ അടുത്തുള്ള വീടിന്‍റെ വിറകുപുരയില്‍ പട്ടികളെ അന്വേഷിച്ചുചെന്നു അവയെ കണ്ടെത്താനായില്ല.അവര്‍ കുഞ്ഞുങ്ങളുമായി സ്ഥലം വിട്ടിരുന്നു.എത്രയോ ജീവനുകളാണ് ചവറ്റു കൊട്ടയില്‍ വലിച്ചെറിയപ്പെടുന്നത്.വിമാനത്തിലെ ടോയ്ലറ്റില്‍.വാഷിംഗ്‌ മെഷീനില്‍ തുടങ്ങി പിന്ജോമനകളെ പല വിധത്തിലും തള്ളപ്പെടുന്നുണ്ട്.

'ജീവിധത്തില്‍ വിലപ്പെട്ടതായി എന്തെങ്കിലും ഉണ്ടെങ്കില്‍ അത് കുഞ്ഞുങ്ങളാണ്‌..........'

No comments:

Post a Comment