Tuesday, 29 November 2011

അസ്തമയത്തിനുമപ്പുറം

ടിഞ്ഞാറന്‍ ചക്രവാളം ഒരിക്കല്‍ക്കൂടി അരുണിമയണിയാന്‍
തുടങ്ങിയിരിക്കുന്നു.അകലെയെങ്ങോയുള്ള കൂടുകള്‍ ലക്ഷ്യമാക്കി
പക്ഷികൂട്ടം മടക്കയാത്ര തുടങ്ങിയിരിക്കുന്നു.കോള്‍പടവിലെ
ആമ്പല്‍പൂക്കളെല്ലാം പാതിമിഴിയടച്ചിരിക്കുന്നു.ഈ ഏകാന്തതയില്‍
മനസ്സിലെന്തോ നനുത്ത ദുഃഖച്ചായ പരക്കുന്നു.എങ്കിലും ഒരു ആശ്വാസം
തരുന്നത് സന്ധ്യക്ക് തനിചുള്ള ഈ ഇരിപ്പുതന്നെയാണ്.അതല്ലെ ജിനോയും
പോളും വിളിച്ചട്ടും ക്ലബ്ബില്‍ കൂടെ പോകാതെയിരുന്നത്.തോട്ടിലെ
വെള്ളത്തിലേക്ക് കാലുകളിട്ട് ഇങ്ങനെ വരമ്പത്തിരിക്കുമ്പോള്‍
പെങ്ങളുടെ കൂടെ  ഉല്ലസിച്ചുനടന്ന ബാല്യകാലം മനസ്സില്‍ തെളിയാന്‍
തുടങ്ങും.

"മാത്തുക്കുട്ടീ..........തോട്ടീകുളിക്കാന്‍ പോണ്ടേ" സന്ധ്യയ്ക്ക് അവളെന്നും
ഈ മാത്തുകുട്ടിയെന്ന തന്നോടു ചോദിക്കുന്ന ചോദ്യമായിരുന്നു.

"അതുപിന്നെ ചോദിക്കാനുണ്ടോ പൊന്നൂസെ" കൂടുതല്‍ സ്നേഹം
വരുമ്പോള്‍ അമ്മ വിളിക്കുന്നതു പോലെയാണ് ഞാനും അവളെ വിളിച്ചി
രുന്നത്.തുടര്‍ന്ന് സോപ്പും തോര്‍ത്തുമെടുത്ത് പെങ്ങളേയും വലിച്ചു
കൊണ്ട് ഒരു ഓട്ടമാണ്.ആദ്യം നീന്തല്‍,പിന്നെ വരമ്പത്തിരുന്ന്
പരദൂക്ഷണം.കുളികഴിഞ്ഞ് ഉടുപ്പുമിട്ട് വീട്ടിലേയ്‌ക്കോടാന്‍ തുടങ്ങുമ്പോള്‍
ഞാന്‍ പുറകില്‍നിന്നു പാടും.

" ചന്ദനത്തില്‍ കടഞ്ഞെടുത്തോരൂ

   സുന്ദരീ ശില്‍പം.....ആരാ?"

"ചേട്ടന്‍റെ പൊന്നൂസ് അല്ലാതെയാരാ" എന്നു പറഞ്ഞ് അവള്‍ ഓട്ടം
നിറുത്തി എന്നെയുരുമ്മി നടക്കും.അപ്പോള്‍ അവള്‍ടെ
മുഖത്തുവിരിയാറുള്ള കൊഞ്ചല്‍ മനസ്സില്‍  പതിപ്പിച്ചപോലെ ഇപ്പോഴും
ഉണ്ട്.ഏറെ സന്തോഷംവിതറി ബാല്യത്തില്‍ മുഴുവന്‍ നിറഞ്ഞുനിന്ന
പെങ്ങള്‍.പക്ഷെ.....എല്ലാം ഓര്‍മ്മയായി മാറിയത് വളരെ
പെട്ടന്നായിരുന്നു.ലാബിലെ അപകടം....കെട്ടിപൊതിഞ്ഞ പൊന്നൂസിന്‍റെ
ശരീരം...കരഞ്ഞുതളര്‍ന്നുകിടന്ന അമ്മ......അമ്മിഞ്ഞപാലിനായ് കിണുങ്ങി
നടന്ന റോസ്മോള്‍.....സെമിത്തേരിയിലേക്കുള്ള അവള്‍ടെ അവസാനയാത്ര.....
മനസ്സ് മരവിച്ചപോലെ തോന്നുന്നു.

"ആശാനേ,ആര്‍ യു ഇന്‍ എ റെവ്റി?" ചോദിച്ചത് സൈക്കിളില്‍  വന്ന സ്റ്റാന്‍ലി മോനാണ്,വടക്കേതിലെ ജോസേട്ടന്‍റെ മകന്‍.അവന്‍
ക്ലാസ്സില്‍ നിന്നും വരുന്ന വഴിയാണ്.ഓര്‍മകള്‍ക്ക് മൂടുപടമിട്ടു ചിരി വരുത്താന്‍ ശ്രമിച്ചുകൊണ്ടുപറഞ്ഞു.

"ഓ....നോ ഡിയര്‍.ഐയം വെയ്റ്റിങ്ങ് മൈ ഫ്രണ്ട്സ് കമിങ്ങ് ബാക്ക് ഫ്രം ക്ലബ്‌."

"ഓകെ ദെന്‍.ഞാന്‍ പോട്ടെ.ഐ ഹേവ് ടു പ്രോജെക്ട്സ് ടു കമ്പ്ലീറ്റ്‌ ബൈ ടുഡെ ഇറ്റ്‌സെല്‍ഫ്‌".

പാവം കുട്ടി കുശലം പറയാന്‍പോലും നേരം കിട്ടുന്നില്ല അവന്.അവനുമാത്രമല്ല ആര്‍ക്കും ആരോടും സംസാരിച്ചിരിക്കാന്‍ നേരമില്ല.എവിടെയും തിരക്കോടുതിരക്ക്.പണ്ട്
വടക്കേപാടത്തെ ബണ്ടിലൂടെ വല്ലപ്പോഴും മാത്രം ആരെങ്കിലും പോയിരുന്നതാ.എന്നാലിന്നോ എന്താതിരക്ക്!അങ്ങോട്ടുമിങ്ങോട്ടും ചീറിപാഞ്ഞുപോകുന്ന വാഹനങ്ങളുടെ തിരക്കും ഇവിടെയിരുന്നാല്‍ കാണാമെന്ന ഗുണമുണ്ട്.അപ്പൂപ്പന്‍ മീന്‍പിടുത്തക്കാരെ കാണിച്ചുതരാന്‍ തന്നെയും കൊണ്ടുപോകാറുള്ള ബണ്ടായിരുന്നു അത്.രണ്ടു കരകള്‍ തമ്മിലുള്ള പ്രധാന റോഡായി എത്ര പെട്ടന്നാണതു മാറിയത്.അങ്ങോട്ടു നോക്കാന്‍ വയ്യ.വാഹനങ്ങളുടെ ജാഥ തന്നെ,അതിനിടയിലൂടെ നീല ലൈറ്റിട്ട് ചൂളമടിച്ചുകൊണ്ട്  ഒരു ആംബുലന്‍സും കടന്നുപോയികൊണ്ടിരിക്കുന്നു.അമ്മൂമ്മയെ പോലെ ഏതോ ഒരു രോഗിയേയും കൊണ്ടുള്ള യാത്രയാകാം അതിന്‍ന്‍റെ.

അമ്മൂമ്മ ഓര്‍മ്മകളില്‍മാത്രം ജീവിക്കാന്‍ തുടങ്ങിയട്ട് ഒരു വര്‍ഷതോളമായിരിക്കുന്നു.സ്നേഹംകൊണ്ട് തന്നെ വീര്‍പ്പുമുട്ടിച്ചയാള്‍.മുറിയും ചട്ടയും ആയിരുന്നു വേഷം,പുഴുങ്ങി അലക്കിയ അതിന്‍റെ മണം ഒന്ന് വേറിട്ടത് തന്നെ.ആദ്യമായി ജോലിക്കു വിദേശത്തു പോകുമ്പോള്‍ ചോദിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു.

"മാത്തുകുട്ടീ ഇനി എന്‍റെ കുട്ടി ഞങ്ങളെ മറക്കുമോ"?

ഉത്തരം പറഞ്ഞത് കരഞ്ഞട്ടായിരുന്നു.

"നമുക്ക് എല്ലാം തിരിച്ചുപിടിക്കണ്ടേ അതാ.....അമ്മൂമ്മക്ക് തണുപ്പ് സഹിക്കില്ല അതാ കൂടെ കൊണ്ട്പോകാത്തത്".

"അതൊക്കെ ഞാന്‍ സഹിച്ചോളാം ഈ മിണ്ടാപ്രാണികളുടെ കൂടെ ഞാന്‍ ഒറ്റക്ക് എന്തുചെയ്യാനാ ഞാനും വരുന്നുകൂടെ,തണുപ്പുണ്ടെങ്കിലും ഞാന്‍ സഹിച്ചോളമെടാ.ഏഴുപത്തഞ്ചു വയസ്സു  കഴിഞ്ഞു രണ്ടു ഹാര്‍ട്ട്സര്‍ജറിയും കഴിഞ്ഞു.ഇനി ദൈവം വിളിച്ചാല്‍ മതി,അതുവരെ നിന്‍റെ കൂടെ കഴിയട്ടെ.മക്കള്‍ക്കോ സമയമില്ല പേരകുട്ടികള്‍ടെ കൂടെയെങ്കിലും കഴിയട്ടെയെന്നാകും ദൈവവിധി.എപ്പോഴും ഓടിയെത്താനൊന്നും മക്കള്‍ക്ക്‌ കഴിഞ്ഞെന്നു വരില്ല.അവര്‍ക്കും അവരുടെ
ജോലിയും ഭാവിയും നോക്കാതെ പറ്റ്യോ."

ആ വാക്കുകള്‍ കേട്ടാല്‍ അറിയാം മക്കളോടുള്ള സ്നേഹം.എന്താ ഒരു കോണ്‍ഫിടന്‍സ്.അറിവും ദൈവഭക്തിയും എന്തും സഹിക്കുവാനുള്ള സന്നദ്ധതയും.


മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ എല്ലാര്‍ക്കും അമ്മൂമ്മയുടെ കൈകൊണ്ട് വച്ച ഭക്ഷണം മതി.പുള്ളികാരിയും നന്നായി ആസ്വദിച്ചു ഓരോ ദിവസവും.ഒരിക്കല്‍ തന്നോട് പറഞ്ഞു "ടാ..... മാത്തുകുട്ടി ഇവിടെ എന്തിനാ കിടക്കണേ നമുക്ക് തിരിച്ചു പോകാം നാട്ടില്‍ എന്തേലും തുടങ്ങ്‌.പണം സമ്പാദിക്കാന്‍ വേണ്ടി മാത്രം ഇവിടെ കിടന്നിട്ട് എന്തിനാ."(ഒരിക്കല്‍ എന്‍റെ ഒരു സുഹ്രുത്തും ഇതേ അഭിപ്രായം പറഞ്ഞു വര്‍ഷങ്ങള്‍ക്കുശേഷം)

അങ്ങിനെയാണ് ബിസിനസ്‌ തുടങ്ങുന്നത്.നന്നായിപോകുന്നുണ്ട് എന്നുകാണുമ്പോള്‍ എന്താ പുള്ളികാരിയുടെ ഒരു സന്തോഷം,പോരാഞ്ഞ് നേര്‍ച്ചകാഴ്ചകളും.എല്ലാം ഒരു നല്ല മനസ്സിന്‍റെ ചെയ്തികള്‍.

പക്ഷെ,ഭാഗ്യഹീനനായ ഈ പാവത്തിന്‍റെ തലേവര മാറ്റാന്‍ പറ്റില്ലലോ.അമ്മൂമ്മയുടെ വിയോഗത്തോടെ ആ ചിന്തകളും മാറ്റിവയ്ക്കാം.തറവാടും പറമ്പും വില്‍ക്കാന്‍ തീരുമാനിച്ചു പോലും.

അല്ലങ്കിലും ജര്‍മനിയില്‍ കിടക്കുന്നവര്‍ക്ക് എന്തിനാ ഭൂമി.അവരൊക്കെ ആ ദേശത്ത് പൊരുത്തപ്പെട്ടുപോയി.പക്ഷെ ഈ മണ്ണും പശുക്കളും ചെമ്പകമരവുമെല്ലാം എനിക്ക് പ്രിയപ്പെട്ടതാണ്.എന്നോടൊപ്പം വളര്‍ന്നവയാണ് ഇതൊക്കെ.ഞാന്‍ നട്ടതും നനച്ചുവളര്‍ത്തിയതുമായ എന്‍റെ മരങ്ങള്‍.

"അറിയാം കുട്ടീ.പക്ഷെ"........ചാച്ചന്‍ ആശ്വസിപ്പിച്ചു.ഒന്ന് ഉറക്കെ പറയണം എന്നുണ്ട് ഞാന്‍ ഒപ്പിടില്ലയെന്ന്.ആരോ പറഞ്ഞു ഒമ്പത് നൊവേന കൂടിയാല്‍ വിചാരിച്ച കാര്യം നടക്കും എന്ന്.എന്നാല്‍ പിന്നെ ആയികോട്ടെ എന്ന് താനും തീരുമാനിച്ചു.ആ പറമ്പ് കൈവിടാന്‍ പാടില്ല. എന്‍റെ ബാല്യം ഓടികളിച്ച മണ്ണാണ് അത്.അതില്‍ ഒരു പഴയ മോഡല്‍ വീട് പണിയണം.മുകളില്‍ ഓട്മേഞ്ഞ വീട്.തൂവാനവും മുഖപ്പും വലിയ വരാന്തകളും നിറയെ വെളിച്ചവുമുള്ള വീട്.ചെത്തിയും താളിയും അതിര് തിരിക്കുന്ന മുറ്റം.കരിങ്കല്‍ വിരിച്ച നടവഴി.അരമതില് ‍വേണം മുറ്റത്ത്‌ ഒരു പ്രാവ്കൂടും വേണം.

എന്നിട്ട് പൂമുഖത്തെ ചാരുകസേരയില്‍ കിടന്ന് ചുമ്മാ സ്വപ്നംകണ്ട് ഉറങ്ങണം.എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗസലുകള്‍ കേള്‍ക്കണം.(വെറുതെ ഈ മോഹങ്ങളെങ്കിലും...വെറുതെ മോഹിക്കുവാന്‍ മോഹം)


 ടാ.....ടാ..........പോളിന്‍റെയും ജിനോയുടെ വിളിയാണ് ചിന്തകളെ  അകറ്റിയത്.നേരം പോയതറിഞ്ഞില്ല.സൂര്യന്‍ വളരെ താഴോട്ടിറങ്ങിയിരിക്കുന്നു.എവിടെയോ വായിച്ചത് ഓര്‍ക്കുന്നു 'നോബഡി
വര്‍ഷിപ്പ്സ് സെറ്റിങ്ങ് സണ്‍'

അസ്തമയത്തിനുമപ്പുറം പുത്തന്‍ പ്രതീക്ഷളും മോഹങ്ങളുമായി പുലരിയെ കാത്തിരിക്കുന്നു.മഞ്ഞു പെയ്യുന്ന,തണുത്ത കാറ്റു വീശുന്ന,കിളികളുടെ ചിലമ്പല്‍ കേള്‍ക്കുന്ന....നല്ല വാര്‍ത്തകളുമായ് ഒരു പുതിയ ആകാശം.........









                                                                                                                                    






No comments:

Post a Comment